‘ഹോർമുസ് കടലിടുക്ക് അമേരിക്കൻ ഭൂപ്രദേശം’; ഇറാനെ പ്രകോപിപ്പിച്ച് ട്രംപ്
ഹോർമുസ് കടലിടുക്കിനെച്ചൊല്ലിയുള്ള തർക്കത്തിൽ ഇറാനെ വീണ്ടും പ്രകോപിപ്പിച്ച് ഡോണാൾഡ് ട്രംപ്. ഹോർമുസ് കടലിടുക്കിനെ 'അമേരിക്കൻ ഭൂപ്രദേശം' എന്ന് ട്രംപ് വിശേഷിപ്പിച്ചു. ഇറാനെ ആണവായുധം കൈവശം വെക്കാൻ ഒരിക്കലും അനുവദിക്കില്ലെന്നും ട്രംപ് പറഞ്ഞു.

വാഷിംഗ്ടൺ: ഇറാനെ ആണവായുധം കൈവശം വെക്കാൻ ഒരിക്കലും അനുവദിക്കില്ലെന്ന് യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്. ഇറാൻ ആണവായുധം നിർമ്മിച്ചാൽ മോശം കാര്യങ്ങൾ കാണേണ്ടിവരുമെന്ന് പറഞ്ഞ ട്രംപ്, ഹോർമുസ് കടലിടുക്കിനെ 'അമേരിക്കൻ ഭൂപ്രദേശം' എന്നും വിശേഷിപ്പിച്ചു. ഇറാന് അമേരിക്കയുമായി ചേർന്ന് കരാറുണ്ടാക്കാൻ ആഗ്രഹമുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു. സൗത്ത് കരോലിനയിലെ മർട്ടിൽ ബീച്ചിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു ട്രംപ്.
"ഇറാനെ ആണവായുധം ഉണ്ടാക്കാൻ നമ്മൾ അനുവദിക്കരുത്. അങ്ങനെ സംഭവിച്ചാൽ വളരെ മോശം കാര്യങ്ങൾ കാണേണ്ടി വരും. നമ്മൾ അവരെ തടഞ്ഞു, അവർക്ക് ഒരിക്കലും ആണവായുധം ലഭിക്കാൻ പോകുന്നില്ല"- ട്രംപ് പറഞ്ഞു. ഒരു കരാറിനായി ഇറാൻ ശ്രമിക്കുന്നുണ്ടെന്നും എന്നാൽ അങ്ങനെയൊരു കരാറിന് വാഷിംഗ്ടൺ തയ്യാറാകുമോ എന്ന് സംശയമാണെന്നും ട്രംപ് പറഞ്ഞു. "അവർക്ക് കരാറുണ്ടാക്കാൻ വലിയ ആഗ്രഹമുണ്ട്. പക്ഷെ അങ്ങനെയൊരു കരാർ വേണോ എന്ന് ഞങ്ങൾക്ക് തന്നെ ഉറപ്പില്ല. കാരണം, ഹോർമുസ് കടലിടുക്കിനെ ഞാനിപ്പോൾ കാണുന്നത് ഒരു അമേരിക്കൻ പ്രദേശമായിട്ടാണ്, അത് അമേരിക്കൻ മണ്ണാണ്" - ട്രംപ് പറഞ്ഞു.
മർട്ടിൽ ബീച്ചിലെ റാലിക്ക് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുമ്പോഴും ട്രംപ് സമാനമായ അവകാശവാദം ഉന്നയിച്ചിരുന്നു. ഹോർമുസ് കടലിടുക്കിന് മേൽ അമേരിക്കയ്ക്ക് പൂർണ നിയന്ത്രണം ഉണ്ടെന്നും അതൊരു യുഎസ് നിയന്ത്രിത മേഖലയായി പ്രഖ്യാപിക്കുന്നതിനെ പിന്തുണയ്ക്കുന്നുവെന്നും ട്രംപ് പറഞ്ഞിരുന്നു. ഇറാനെതിരെ ഉപരോധം നിലനിൽക്കുന്നതിനാൽ ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട മേഖലയിൽ യുഎസിന് പൂർണ നിയന്ത്രണമുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു.



Comments
Be the first to comment.