ബെംഗളൂരുവിൽ ഇന്നും നാളെയും കോഴിക്കടകൾ അടച്ചിടും; മാലിന്യ ഫീസിനെതിരെ പ്രതിഷേധം
ബെംഗളൂരുവിൽ മാലിന്യ സംസ്കരണത്തിന് കിലോയ്ക്ക് അഞ്ച് രൂപ ഫീസ് ഈടാക്കാനുള്ള കോർപ്പറേഷൻ തീരുമാനത്തിൽ പ്രതിഷേധിച്ച് കോഴിക്കടകൾ ഇന്നും നാളെയും അടച്ചിടും. കർണാടക പൗൾട്രി ട്രേഡേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിൽ നഗരത്തിലെ ആറായിരത്തിലധികം കടകൾ പങ്കെടുക്കും.

ബെംഗളൂരു: ബെംഗളൂരു നഗരത്തിൽ ഇന്നും നാളെയും കോഴിക്കടകൾ പ്രവർത്തിക്കില്ല. ചിക്കൻ കടകളിൽ നിന്ന് കിലോയ്ക്ക് അഞ്ച് രൂപ നിരക്കിൽ മാലിന്യ സംസ്‌കരണ ഫീസ് ഈടാക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ചാണ് കടകൾ അടച്ചിടുന്നത്. നഗരത്തിലെ മാലിന്യ സംസ്കരണത്തിന്‍റെ ചുമതലയുള്ള ബെംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്മെന്‍റ് ലിമിറ്റഡിനെതിരെയും കോർപ്പറേഷനെതിരെയും ആണ് കർണാടക പൗൾട്രി ട്രേഡേഴ്സ് അസോസിയേഷന്‍റെ സമര പ്രഖ്യാപനം.
ബെംഗളൂരു നഗരത്തിൽ ആകെ പ്രവർത്തിക്കുന്നത് ആറായിരത്തിലേറെ ചിക്കൻ ഷോപ്പുകളാണ്. ഇവയിലെല്ലാമായി പ്രതിദിനം വിൽക്കപ്പെടുന്നത് 7 ലക്ഷത്തിലധികം കിലോ ചിക്കൻ. ഓരോ ദിവസവും പുറന്തള്ളപ്പെടുന്നത് രണ്ട് മുതൽ മൂന്ന് ലക്ഷം കിലോ വരെ മാലിന്യം. ഏതൊരു നഗരത്തെയും സംബന്ധിച്ച് വലിയ കണക്കുകളാണ് ഇതെല്ലാമെങ്കിൽ ബെംഗളൂരുവിൽ ഈ കണക്കുകൾ രണ്ട് ചേരികളിലാക്കി മാറ്റിയിരിക്കുകയാണ് കർണാടക പൗൾട്രി ട്രേഡേഴ്സ് അസോസിയേഷനെയും ബെംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്മെന്റ് ലിമിറ്റഡ് എന്ന ബിഎസ്ഡബ്ല്യുഎംഎല്ലിനെയും.
നിലവിൽ കോഴിക്കടകളിൽ നിന്ന് മാലിന്യങ്ങൾ ശേഖരിക്കുന്ന ബിഎസ്‍ഡബ്ല്യുഎംഎൽ, ഇത് തുടരാൻ പണം ആവശ്യപ്പെട്ടതാണ് കർണാടക പൗൾട്രി ട്രേഡേഴ്സ് അസോസിയേഷനെ ചൊടിപ്പിച്ചിരിക്കുന്നത്. മാലിന്യത്തിന് ഒരു കിലോയ്ക്ക് 5 രൂപ നൽകണമെന്നാണ് നിർദേശം. കണക്കുകൾ നോക്കിയാൽ, 30 കിലോ കോഴി വേസ്റ്റ് സൃഷ്ടിക്കപ്പെടുന്ന ഒരു കടയുടെ ഉടമ ബിഎസ്‍ഡബ്ല്യുഎംഎല്ലിന് ദിവസം 150 രൂപ കൈമാറണം. മാസം 4500 രൂപ. നഗരത്തിൽ ആകെയുള്ളത് 6000 കടകൾ ആണെന്ന് വച്ചാൽ തന്നെ പ്രതിദിനം കോർപ്പറേഷന്റെ വരുമാനം 9 ലക്ഷം രൂപ. മാസം 27 ലക്ഷം. ഇത് അനുവദിക്കാനാകില്ലെന്നാണ് കോഴിക്കർഷകരുടെ നിലപാട്



Comments
Be the first to comment.