മൂന്ന് പഞ്ചായത്തുകളിലും റാണി ലക്ഷ്മിക്കെതിരെ ക്രമക്കേട്; ഭർത്താവിന് ‘ഓണസമ്മാനം’ ടോറസ് ലോറി
പത്തനംതിട്ടയിൽ ഫണ്ട് തട്ടിയ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ (വിഇഒ) കസ്റ്റഡിയിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കസ്റ്റഡിയിലായ റാണി ലക്ഷ്മി ജോലി ചെയ്ത മൂന്ന് പഞ്ചായത്തുകളിലും ക്രമക്കേട് നടത്തിയെന്ന് വിവരം

പത്തനംതിട്ട: വ്യാജരേഖ ചമച്ച് ലൈഫ് ഗുണഭോക്താക്കളുടെ അരക്കോടിയിലധികം രൂപയുടെ ഫണ്ട് തട്ടിയ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ (വിഇഒ) അറസ്റ്റിലായ സംഭവത്തിൽ തട്ടിപ്പിൻ്റെ വ്യാപ്തി കൂടുന്നു. തണ്ണിത്തോട് പഞ്ചായത്ത് ജീവനക്കാരി റാണി ലക്ഷ്മി ആണ് പിടിയിലായത്. ഇവർ ജോലി ചെയ്ത മൂന്ന് പഞ്ചായത്തുകളിലും ക്രമക്കേട് നടത്തിയിട്ടുണ്ടെന്നാണ് പുതിയ വിവരം. കോന്നി അരുവാപ്പുലം പഞ്ചായത്തിലും റാണി ലക്ഷ്മി തിരിമറി നടത്തിയതിന്റെ വിവരങ്ങൾ പൊലീസിന് കിട്ടി. സീതത്തോട്, തണ്ണിത്തോട് പഞ്ചായത്തുകളിൽ നടന്നത് അരക്കോടിയിലധികം രൂപയുടെ തട്ടിപ്പാണ്. റാണി ലക്ഷ്മി ഭർത്താവിന് ഓണസമ്മാനം നൽകിയത് ടോറസ് ലോറി ആയിരുന്നു. തട്ടിപ്പ് പണം ഇതിനായി ഉയോഗിച്ചെന്ന് പൊലീസ് കണ്ടെത്തി.
തണ്ണിത്തോട് പഞ്ചായത്തിൽ നടന്ന ഫണ്ട് തട്ടിപ്പിൽ പഞ്ചായത്ത് സെക്രട്ടറി നൽകിയ പരാതിയിലാണ് റാണി ലക്ഷ്മിയെ ബുധനാഴ്ച അറസ്റ്റ് ചെയ്തത്. എന്നാൽ റാണി ലക്ഷ്മി കൂടുതൽ പണം തട്ടിയത് സീതത്തോട് പഞ്ചായത്തിൽ നിന്നാണെന്നാണ് കണ്ടെത്തൽ. 51 ലക്ഷത്തിലധികം രൂപ തട്ടിയെന്നാണ് പൊലീസിൻ്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. റാണി ലക്ഷ്മി ആദ്യം ജോലി ചെയ്തത് കോന്നി അരുവാപ്പുലം പഞ്ചായത്തിലാണ്. ഇവിടെവെച്ചാണ് തട്ടിപ്പിൻ്റെ തുടക്കമെന്നാണ് പൊലീസും തദ്ദേശ വകുപ്പും കരുതുന്നത്.



Comments
Be the first to comment.