'ഇത് ഇന്ത്യയാണ്'; പാറ്റയുടെ പേരിൽ ഹോട്ടൽ പൂട്ടിയ നടപടി വിമർശിച്ച് ബോംബെ ഹൈക്കോടതി
"രണ്ട് പാറ്റയെ കണ്ടതിന് മാത്രം ഹോട്ടൽ പൂട്ടാനാകില്ല"; നവി മുംബൈയിലെ 4 സ്റ്റാർ ഹോട്ടൽ തുറക്കാൻ ബോംബെ ഹൈക്കോടതിയുടെ നിർണായക ഉത്തരവ്.
അടുക്കളയിൽ രണ്ട് പാറ്റകളെ കണ്ടെത്തിയെന്ന കാരണം മാത്രം ചൂണ്ടിക്കാട്ടി ഒരു ഹോട്ടൽ അടച്ചുപൂട്ടാൻ കഴിയില്ലെന്ന് ബോംബെ ഹൈക്കോടതി. മഹാരാഷ്ട്ര ഭക്ഷ്യ-മരുന്ന് ഭരണകൂടം (FDA) അടച്ചുപൂട്ടിയ നവി മുംബൈയിലെ നാല് സ്റ്റാർ ഹോട്ടൽ വീണ്ടും തുറക്കാൻ കോടതി അനുമതി നൽകി.
റാഡിസൺ ഗ്രൂപ്പിന്റെ കീഴിലുള്ള പാർക്ക് ഇൻ ഹോട്ടലിനെതിരെയാണ് നടപടി സ്വീകരിച്ചിരുന്നത്. ജൂലൈ 3-ന് നടത്തിയ പരിശോധനയിൽ ശുചിത്വക്കുറവും ഭക്ഷണം കൈകാര്യം ചെയ്യുന്നതിലെ വീഴ്ചകളും കണ്ടെത്തിയെന്നാരോപിച്ച് ഹോട്ടലിന്റെ ലൈസൻസ് എഫ്‌ഡിഎ റദ്ദാക്കിയിരുന്നു.
ഇതിനെതിരെ ഹോട്ടൽ അധികൃതർ ഹൈക്കോടതിയെ സമീപിച്ചു. ഹോട്ടലിന്റെ മൊത്തത്തിലുള്ള ശുചിത്വം, പരിപാലനം, നടത്തിപ്പ് എന്നിവയ്ക്ക് എഫ്‌ഡിഎ തന്നെ 95 ശതമാനം മാർക്ക് നൽകിയിരുന്നുവെന്ന് ഹോട്ടൽ അധികൃതർ കോടതിയെ അറിയിച്ചു.
ഹർജി പരിഗണിച്ച ആക്ടിങ് ചീഫ് ജസ്റ്റിസ് രവീന്ദ്ര ഗുഗെയും ജസ്റ്റിസ് സംഘവും, "രണ്ട് പാറ്റകളെ കണ്ടെന്ന കാരണത്താൽ മാത്രം ഹോട്ടൽ അടച്ചുപൂട്ടുന്നത് ശരിയല്ല. നമ്മൾ ഇന്ത്യയിലാണ് ജീവിക്കുന്നത്. യാഥാർഥ്യബോധത്തോടെയുള്ള സമീപനമാണ് വേണ്ടത്" എന്ന് നിരീക്ഷിച്ചു.
കഴിഞ്ഞ ആഴ്ച കോടതിയിലെ മേശയിലും ഒരു പാറ്റ കണ്ടിരുന്നുവെന്നും, ഇത്തരം ചെറിയ കാര്യങ്ങൾ അമിതമായി കാണുകയും അതിന്റെ പേരിൽ കടുത്ത നടപടികൾ സ്വീകരിക്കുകയും ചെയ്യരുതെന്നും കോടതി അഭിപ്രായപ്പെട്ടു.


അഭിപ്രായങ്ങൾ
ആദ്യം അഭിപ്രായം പറയൂ.