ഇന്ത്യ

യാത്രക്കാരെ തെറ്റിദ്ധരിപ്പിച്ച് ചൂഷണം; റാപ്പിഡോയ്ക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി സിസിപിഎ

മുൻകൂർ ടിപ്പും തെറ്റിദ്ധരിപ്പിക്കുന്ന രീതികളും വഴി ഉപഭോക്താക്കളെ ചൂഷണം ചെയ്തെന്ന കണ്ടെത്തൽ; റാപ്പിഡോയ്ക്ക് സിസിപിഎ 10 ലക്ഷം രൂപ പിഴ. ഓല, യൂബർ ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകൾക്കെതിരായ അന്വേഷണവും പുരോഗമിക്കുന്നു.

Rapido.
Rapido.

ഉപഭോക്താക്കളെ ചൂഷണം ചെയ്യുകയും തെറ്റിദ്ധരിപ്പിക്കുന്ന രീതികൾ പിന്തുടരുകയും ചെയ്തെന്ന പരാതിയിൽ പ്രമുഖ റൈഡ് സർവീസ് പ്ലാറ്റ്‌ഫോമായ റാപ്പിഡോയ്ക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി. സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (സിസിപിഎ)യാണ് നടപടി സ്വീകരിച്ചത്.

യാത്ര ബുക്ക് ചെയ്യുന്ന സമയത്ത് മുൻകൂറായി ടിപ്പ് നൽകാൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കുക, അധിക തുക നൽകിയാൽ മാത്രമേ യാത്ര വേഗത്തിൽ ലഭിക്കൂ എന്ന തരത്തിൽ സമ്മർദം ചെലുത്തുക, കൂടുതൽ തുക നൽകാൻ പ്രേരിപ്പിക്കുന്ന രീതികൾ ആപ്പിൽ ഉപയോഗിക്കുക തുടങ്ങിയ നടപടികളാണ് സിസിപിഎയുടെ ശ്രദ്ധയിൽപ്പെട്ടത്.

റൈഡ് അഗ്രിഗേറ്റർ പ്ലാറ്റ്‌ഫോമുകൾ നടത്തുന്ന മുൻകൂർ ടിപ്പ് പിരിവും അധിക ചാർജുകളും സംബന്ധിച്ച് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായാണ് റാപ്പിഡോയ്ക്കെതിരായ നടപടി.

നേരത്തെ ഓല, യൂബർ, നമ്മ യാത്രി തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾക്കും സിസിപിഎ നോട്ടീസ് നൽകിയിരുന്നു. യൂബർ, ഓല എന്നിവയ്ക്കെതിരായ അന്വേഷണം നിലവിൽ തുടരുകയാണെന്നും കൂടുതൽ നടപടികൾ ഉണ്ടായേക്കാമെന്നും സിസിപിഎ അറിയിച്ചു.

അഭിപ്രായങ്ങൾ

ആദ്യം അഭിപ്രായം പറയൂ.