തിരുവല്ലയിലും അപ്പർ കുട്ടനാട്ടിലും വെള്ളക്കെട്ട് രൂക്ഷം; കോട്ടയത്ത് മഴയ്ക്ക് താൽക്കാലിക ശമനം
തിരുവല്ലയിൽ ആയിരങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിൽ; പല പ്രദേശങ്ങളിലും വെള്ളക്കെട്ടിന് ശമനമില്ല.
ശക്തമായ മഴയ്ക്ക് പിന്നാലെ തിരുവല്ലയിലും അപ്പർ കുട്ടനാട് മേഖലയിലും വെള്ളക്കെട്ട് തുടരുന്നു. നിരവധി വീടുകൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. തിരുവല്ലയിൽ വീടുകളിലേക്ക് കയറിയ വെള്ളം പൂർണമായി ഇറങ്ങിയിട്ടില്ല. തിരുവല്ലയിൽ മാത്രം 6,000-ത്തിലധികം പേർ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുകയാണ്.
കടപ്ര, എടത്വ, വീയപുരം പ്രദേശങ്ങൾക്കൊപ്പം ചെങ്ങന്നൂർ പാണ്ടനാട്, തിരുവൻവണ്ടൂർ മേഖലകളിലും വെള്ളക്കെട്ട് തുടരുകയാണ്. വെള്ളം കയറിയതിനെ തുടർന്ന് എം.സി. റോഡിലെ തിരുവല്ല തിരുമൂലപുരം ഭാഗത്ത് ഗതാഗതക്കുരുക്ക് രൂക്ഷമായി.
അണക്കെട്ടുകളുടെ വൃഷ്ടിപ്രദേശങ്ങളിൽ കഴിഞ്ഞ രാത്രി കാര്യമായ മഴ ലഭിച്ചില്ല. മൂഴിയാർ അണക്കെട്ടിന്റെ ഒരു ഷട്ടർ നിലവിൽ തുറന്നിരിക്കുകയാണ്. പത്തനംതിട്ട ജില്ലയിലെ പടിഞ്ഞാറൻ മേഖലകളായ പന്തളം, കടക്കാട്, ചേരിക്കൽ എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിലുള്ള നിരവധി വീടുകളിലും വെള്ളം കയറിയിട്ടുണ്ട്.
അതേസമയം, ഓഗസ്റ്റ് 7, 8 തീയതികളിൽ സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ താഴ്ന്ന പ്രദേശങ്ങളിൽ ജാഗ്രത തുടരുകയാണ്.
ഇതിനിടെ, കോട്ടയം ജില്ലയിൽ മഴയ്ക്ക് ശമനമായിട്ടുണ്ട്. മീനച്ചിലാറിലെ ജലനിരപ്പ് ഇന്നലെ 21 അടിയായിരുന്നത് ഇന്ന് 16.5 അടിയായി താഴ്ന്നു. പാലാ നഗരത്തിലെ വെള്ളക്കെട്ട് കുറഞ്ഞെങ്കിലും മണിമലയാറിന് സമീപമുള്ള പല പ്രദേശങ്ങളിലും വീടുകളിലും റോഡുകളിലും ഇപ്പോഴും വെള്ളക്കെട്ട് തുടരുകയാണ്.
ഇല്ലിക്കൽ, താഴത്തങ്ങാടി, ആർപ്പൂക്കര, അയ്‌മനം, കുമരകം, തിരുവാർപ്പ് പഞ്ചായത്തുകളിലെ നൂറിലധികം വീടുകൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. ഇടവിട്ടുള്ള മഴ തുടരുന്നതിനാൽ മലയോര മേഖലകളിൽ ജാഗ്രത നിർദേശം നിലനിൽക്കുന്നു.
ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ കോട്ടയം ജില്ലയിൽ പ്രവർത്തിക്കുന്ന 71 ദുരിതാശ്വാസ ക്യാമ്പുകളിലായി 1,678 പേരാണ് കഴിയുന്നത്.

അഭിപ്രായങ്ങൾ
ആദ്യം അഭിപ്രായം പറയൂ.