കേരളം

കാന്തപുരത്തിന്റെ സ്ത്രീ വിരുദ്ധ പരാമർശം; മന്ത്രി ബിന്ദുകൃഷ്ണ: ‘മതവിശ്വാസം പിന്തുടരാം, ഭരണഘടനയെ മാനിക്കണം’

കാന്തപുരത്തിൻ്റെ സ്ത്രീ വിരുദ്ധ പരാമർശത്തിൽ പ്രതികരിച്ച് മന്ത്രി ബിന്ദുകൃഷ്ണ. അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്. പക്ഷേ പരാമർശം അനുകരണീയമല്ല എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

bindu krishna
bindu krishna

തിരുവനന്തപുരം: കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാറിൻ്റെ സ്ത്രീ വിരുദ്ധ പരാമർശത്തിൽ പ്രതികരിച്ച് മന്ത്രി ബിന്ദുകൃഷ്ണ. അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്. പക്ഷേ പരാമർശം അനുകരണീയമല്ല എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ഭരണഘടന എല്ലാവരെയും തുല്യരായാണ് കാണുന്നത്. രാജ്യത്തിന്റെ രാഷ്‌ട്രപതി വരെ ഒരു വനിതയാണ്. മതവിശ്വാസം പിന്തുടരാം. പക്ഷെ ഭരണഘടനയെ മാനിക്കണമെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.

അന്യപുരുഷന്മാർക്കിടയിലോ പൊതുവിടങ്ങളിലോ സ്ത്രീകളെ കൊണ്ടുവരരുതെന്ന സർക്കുലർ വിവാദമായതിന് പിന്നാലെയാണ് കാന്തപുരത്തിൻ്റെ പുതിയ സ്ത്രീ വിരുദ്ധ പരാമർശം. പെണ്ണുങ്ങൾ വീട്ടിൽ അടങ്ങി ഒതുങ്ങി ജീവിക്കണമെന്നും ഖുറാൻ പഠിപ്പിക്കുന്നത് അതാണെന്നുമായിരുന്നു കൊച്ചിയിൽ നടന്ന പ്രവാചക പ്രകീർത്തന സമ്മേളനത്തിൽ കാന്തപുരം പറഞ്ഞത്. സ്ത്രീകൾ പൊതുവേദിയിൽ ഇറങ്ങിയാൽ വലിയ നാശമുണ്ടാകും. സ്ത്രീകൾ പൊതുവേദിയിൽ ഇറങ്ങരുത് എന്ന് പറയുന്നത് അവരോടുള്ള ബഹുമാനം കൊണ്ടാണ്. അന്യപുരുഷന്മാർക്കിടയിൽ അത്തരം അവസ്ഥ ഉണ്ടാകാതിരിക്കാനാണ് ഇസ്ലാം പർദ്ദ ഏർപ്പെടുത്തിയതെന്നും മതം പഠിപ്പിക്കുന്നത് ഇതാണെന്നും കാന്തപുരം കൂട്ടിച്ചേർത്തു. തന്റെ പരാമർശങ്ങളെ ആരെങ്കിലും ചോദ്യം ചെയ്താലോ വിമർശിച്ചാലോ പേടിച്ച് ഓടില്ല. ഇത്തരം കാര്യങ്ങൾ പറയുമ്പോൾ കാന്തപുരത്തിന് എന്താണ് അധികാരം എന്ന് മറ്റു ചില സംഘടനകൾ ചോദ്യം ചെയ്യാറുണ്ട്. എന്നാൽ മതത്തെക്കുറിച്ച് കൃത്യമായി പഠിച്ചവരാണ് തങ്ങളെന്നും അതിനാൽ മുസ്ലിം സമുദായത്തോട് ഇക്കാര്യങ്ങൾ പറയാനുള്ള അവകാശമുണ്ടെന്നും കാന്തപുരം അവകാശപ്പെട്ടു.

അഭിപ്രായങ്ങൾ

ആദ്യം അഭിപ്രായം പറയൂ.